ഓർമ്മക്ക് പേരാണിതോ ണം
പൂർവ്വ നേരിന്റെ നിനവാണി തോണം
ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണി തോണം
ഇല്ലായ്മ കൊല്ലാത്തയ്വ്വനങ്ങൾ
മുറ്റത്തെ മുക്കുറ്റി മുക്തകങ്ങൾ
മുഷ്ടിക്കരുത്താൽ മുഖം ചതഞ്ജാത്മാവ്
നഷ്ടപ്പെടാഗോത്രസഞ്ജയങ്ങൾ
മഞ്ഞ നെൽ കതിർ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടുവഴികളിൽ പൂക്കൾക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാർ
ഊഞ്ഞാലുയർന്നുയർന്നാകാശസീമയിൽ
മാവില കടിച്ചു കൊണ്ട് ഒന്നാമനായ നാൾ
ഉച്ചക്ക് സദ്യക്ക് മുൻപ് നെയ്യാറിന്റെ
നെഞ്ചിൽ നീർതെറ്റി കുളിക്കുറുമ്പോണും
അഛൻ ഉടിപ്പിച്ച കൊച്ചു മഞ്ഞക്കോടി
ചുറ്റി കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതൽ പത്ത് സ്വപ്നത്തിലെത്തും
നിലാവിൻ ചിരി ചന്തമോണം
മുത്തഛനും മുല്ലവള്ളിയും സ്വപ്നത്തിൽ
മുട്ടിവിളിക്കുന്നൊരു ത്രാടരാത്രികൾ
പൂക്കളും തേനും പഴം കണി ചന്തവും
കാട്ടികൊതിപ്പിച്ചു സസ്യജാലം
പാറി പറന്നും ചിലമ്പിക്കുറുമ്പുകൾ
കാട്ടി ചിരിപ്പിച്ചു പക്ഷി ജാലം
കുഞ്ഞിളം ചൂടിന്റെ തുവാല തുന്നി
പ്രഭാതം പതുക്കെ പുറം തലോടി
കോലാഹലങ്ങളിൽ കോലായിലെ
കളി പന്തിന്റെ താളവും കവടിയോടി
പൂവിന്നു പൂവിന്നു പൂവ് തേടി
തൊടിയിൽ ആടി പറന്നൂ കുറുമ്പി കുരുന്നുകൾ
പപ്പടം പൊരിയുന്ന മണവുമുപ്പേരികൾ
പൊട്ടിതിളക്കുന്നടുക്കള തൊടികളിൽ
എന്നും ചിരിക്കാത്തൊരമ്മ തൻ ചുണ്ടിൽ
വന്നെന്നോ പിറക്കും സ്മിത തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോർത്ത് കാലം
അന്നെന്നോവിതച്ചോരു നന്മയോണം
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നൽ
സത്യ തിളക്കമാണോണം
ഒരു വരിയിൽ ഒരു നിരയിൽ ഒരുമിച്ചിരുന്നില
ചുരുളിലെ മധുരം നുണഞ്ഞതോണം
ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും
പൂക്കൾ വിളിച്ചില്ല പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ല കിളിത്തട്ടുമില്ല
ഇലയിട്ടു മധുരം വിളമ്പിയില്ല
എങ്കിലും ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും .