എന്റെ ദൈവത്തിന്

 

സൂര്യനായ് ജ്വാലയായ്

എന്റെ  അസ്വസ്ഥതയെ നീ തീണ്ടുന്നു

ദാഹം മറന്ന ആത്മാവിലേക്ക്

മഴയായ് ആർത്തലച്ച് പെയ്യുന്നു

കാറ്റ് പൊതിയുന്ന മേനിയിൽ

ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു

മറ്റൊരു വേദനയായി പൊട്ടിവിരിയുന്നു

താരാട്ടുപാട്ടായി അലയടിക്കുന്നു

 

കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം

സ്വപ്നമായി ഒരിറ്റു നനവായി

ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായി പുളയുന്നു

കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം

ദൈവമേ നിന്നോട് ഞാൻ യാത്ര പറയുന്നു

മഴയായ്  മുകിലായ് നീരാവിയായ് തിരിച്ച് പോകൂ

(സാഗരം നെഞ്ചിൽ ഞാനൊതുക്കാം

സുഷുപ്തി)

ഇനിയെന്റെ യാത്ര, കാലങ്ങൾക്കപ്പുറം

ശിരസ്സറ്റ്

ജനനിയുടെ ഗർഭപാത്രത്തിലേക്ക്