കമലദളം 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


സുമുഹൂര്‍ത്തമായ് 

സ്വസ്തി സ്വസ്തി സ്വസ്തി

സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍ 

രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ 

സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ

വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി

 

ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്

മിഥിലാപുരിയിലെ മണ്‍‌കിടാവിനു

രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ

സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

 

ആത്മനിവേദനമറിയാതെ എന്തിനെന്‍

മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?

രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-

ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു

കോസലരാജകുമാരാ...

 

എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-

രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും 

കോസലരാജകുമാരാ രാജകുമാരാ

എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍

തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ

സീത ഉറങ്ങിയുള്ളൂ...

 

പിടയ്ക്കുന്നു പ്രാണന്‍ 

വിതുമ്പുന്നു ശോകാന്തരാമായണം 

ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍ 

അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം 

രാമശിലയായ് കറുത്തുവോ

കല്‍‌പ്പാന്തവാരിയില്‍

 

അമ്മേ സര്‍വ്വംസഹയാം അമ്മേ

രത്നഗര്‍ഭയാം അമ്മേ...

ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ

നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ

സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി