മാന്യമിത്രമേ, മാനസസാരളീ

സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ,

 

ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍

ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ,

 

മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-

യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.

 

അറ്റത്തയ്യോ പരിമളശേഷമാ-

യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ

 

അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ-

യുറ്റ തീയസമുദായവല്ലരി.

 

വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ-

മേറെയേറിയ ഭംഗിയിലെങ്കിലും

 

കൂറെഴുന്ന കുസുമപ്രകാശമേ

വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ?

 

ചത്തവര്‍ക്കു കണക്കില്ലെയെന്നാലും

എത്ര പാര്‍ത്തു പഴകിയതാകിലും

 

ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍

പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.

 

എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-

ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാ.

 

അന്ത്യശയ്യയിലുമമ്മഹാന്‍‌തന്നെ-

ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍

 

സത്യമോര്‍ക്കില്‍ മരണം‌മുതല്ക്കുതാ-

നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.

 

അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍

എത്തുകില്ല കളങ്കം യശസ്സിലും.