നെയ്ത്തുകാരുടെ ഒരു പാട്ട് (കുമാരനാശാന്‍)

 വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്


പുസ്തകം ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യൂ

ഓടം മൃദുപാവില്‍ ജവമോടും ഗുണമേറാ-
നോടുമ്പടിയും, സമ്പ്രതി നീ ചെയ്‌വൊരു പൂവില്‍
തേടും മണമേലായുകിലും ശോഭ നിറഞ്ഞാല്‍
കൂടും‌പടിയും സോദര! നെയ്യൂ! തുണി നെയ്യൂ!

അന്തിക്കെഴുമര്‍ക്കന്നെഴുമോരോ കിരണം‌പോല്‍
ചന്തം ചിതറുന്നാ നിറമെല്ലാം വിലസട്ടെ
അന്തര്‍ഗ്ഗതമായ് നിന്നഴകോടുന്നിഴതോറും
ചിന്തട്ടെയതിന്‍ശോഭകള്‍ നിന്നെച്ചുഴലട്ടെ.

നീക്കംകയറട്ടാടയില്‍ നന്മേനിവരട്ടേ-
യാക്കൈയണയട്ടേ വിരവായും ശരിയായും
എക്കാലവുമേ നിന്‍ തുണിനൂലൊന്നൊഴിയാതെ
നില്ക്കട്ടിഹ നീണാളൊരു നേരെന്നതുപോലെ.

കായേകനെടുക്കാമിഹ പൂവേകനിറുക്കാം
മായാതെ വിതയ്ക്കാമഥ വിത്തന്യനൊരുത്തന്‍
ആയാസമതെന്നാല്‍ വിധി സങ്ക്ല്പിതമാര്‍ക്കും
നീയോര്‍ത്തതു ഹേ! സോദര! നെയ്യൂ! തുണി നെയ്യൂ!

ധന്യത്വമെഴും മന്നവനും മണ്ണു കിളയ്ക്കും
ഖിനസ്ഥിതിയാം കര്‍ഷകനും കേവലമാരും
സന്നദ്ധമതായ്‌വന്ന്യതൂവെല്ലാം തരുമിമ്പം
തന്നര്‍ത്ഥവുമേതും ശ്രമമേലായുകിലോരാ.

                                                                 - മെയ് 1905