ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം

കൂന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക

കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

 

പാഠപുസ്തകത്തില്‍ മയില്‍‌പ്പീലി വെച്ചുകൊണ്ട്

പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്

ഉപ്പു കൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്

ഇപ്പോഴക്കഥകളേ നീ അപ്പടി മറന്ന്

(ഓത്തു പള്ളീലന്നു)

 

കാട്ടിലെ കോളാമ്പി പൂക്കള്‌ നമ്മളേ വിളിച്ചു

കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു

കാലമാമിലഞ്ഞിയെത്ര പൂക്കളേ പൊഴിച്ചു

കാത്തിരിക്കും മോഹവും ഇന്നെങ്ങനെ പിഴച്ചു

 

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ തന്നിടക്ക്

വേലി കെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്

എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു

നിന്റെ കളിത്തോണിനീങ്ങി എങ്ങു പോയ് മറഞ്ഞു

 

ഓത്തു പള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം

ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് നീലമേഘം