ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിൻ സുസ്മിതം പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ, നിദ്രയെന്നോടു യാത്രയുംചൊല്ലി നിർദ്ദയം വിട്ടുപോകയാൽ മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ മന്ദിരാങ്കണവീഥിയിൽ. എത്തിയെങ്കാതി,ലപ്പൊഴു,തൊരു മുഗ്ദ്ധസംഗീതകന്ദളം.... 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന കൊച്ചുമാണിക്യക്കല്ലുകൾ ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ- മാനസം കവർന്നീലൊട്ടും. അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന- കല്ലോലത്തിലലിഞ്ഞല്ലോ! ഗാനമാലികേ, വെൽക, വെൽക, നീ മാനസോല്ലാസദായികേ! ഇത്രനാളും നുകർന്നതില്ല ഞാ- നിത്തരമൊരു പീയൂഷം. പിന്നെയു,മതാ, തെന്നലിലൂടെ വന്നിടുന്നുണ്ടെന്നാനന്ദം...... 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത പൊന്മുകുളമേ, ധന്യ നീ! തിന്മതൻ നിഴൽ തീണ്ടിടാതുള്ള നിർമ്മലത്വമേ, ധന്യ നീ! പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നിൻ- പിഞ്ചുകൈയിലൊതുങ്ങിയോ? മാനവന്മാർ നിൻ ചുറ്റുമായുടൻ മാലികയ്ക്കായ് വന്നെത്തിടാം. ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ- ളെത്രചിത്തം തുടിച്ചിടാ! ഹാ, മലീമസമാനസർപോലു- മോമനേ, നിന്നെക്കാണുമ്പോൾ പൂതചിത്തരായ്ത്തീരുമാറുള്ളോ- രേതുശക്തി നീ, നിർമ്മലേ? നിൽക്ക, നിൽക്ക, ഞാൻ കാണട്ടേ നിന്നെ, നിഷ്കളങ്കസൗന്ദര്യമേ! 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' രാജപാതയിൽ, പൊന്നുഷസ്സുപോൽ, രാജിച്ചീടിനാൾ ബാലിക. സംഖ്യയില്ലാതെ കൂടിനാർ ചുറ്റും തങ്കനാണയം തങ്കുവോർ. ആശയുൾത്താരിലേവനുമുണ്ടാ- പ്പേശലമാല്യം വാങ്ങുവാൻ. എന്തതിൻ വിലയാകട്ടെ, വാങ്ങാൻ സന്തോഷം ചെറ്റല്ലേവനും! സുന്ദരാധരപല്ലവങ്ങളിൽ മന്ദഹാസം വിരിയവേ; നീലലോലാളകങ്ങൾ നന്മൃദു- ഫാലകത്തിലിളകവേ; മന്ദവായുവിലംശുകാഞ്ചലം മന്ദമന്ദമിളകവേ; വിണ്ണിനുള്ള വിശുദ്ധകാന്തിയാ- ക്കണ്ണിണയിൽ വഴിയവേ; മാലികയുമായ് മംഗലാംഗിയാൾ ലാലസിച്ചിതാപ്പാതയിൽ! താരുണ്യ,മൽപനാളിനുള്ളിലാ- ത്താരെതിരുടൽ പുൽകിടാം. ഇന്നൊരാനന്ദസാരമാമിളം- കുന്ദകോരകംതാനവൾ! രാജപാതയില്ത്തിങ്ങിക്കൂടിയോ- രാ ജനാവലിയൊന്നുപോൽ, ആനന്ദസ്തബ്ധമായി, സുന്ദര- ഗാനമീവിധം കേൾക്കവേ..... 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' ചേലെഴുന്നൊരത്തൂമലർമാല്യ- മാളില്ലേ, വാങ്ങാനാരുമേ? തങ്കനാണ്യങ്ങളായതിന്നവർ ശങ്കിയാതെത്ര നൽകീല! പൊന്നുനൽകുന്നു പൂവിനായിക്കൊ- ണ്ടെന്നാലും മതിവന്നീലേ? ഓമലേ, നിൻ ധനാഭിലാഷത്തിൻ- സീമ നീപോലും കാണ്മീലേ? അന്തരീക്ഷാന്തരം പിളർന്നുനീ, ഹന്ത, പായുന്നൂമോഹമേ!. 'ആരു വാങ്ങു,മിന്നാരു വാങ്ങുമീ- യാരാമത്തിന്റെ രോമാഞ്ചം? . . . . ' പൊൻപുലരിയെത്തെല്ലിടമുൻപു ചുമ്പനം ചെയ്ത ഭാനുമാൻ, നീലവാനിൻ നടുവിൽനി,ന്നതാ തീയെതിർവെയില്തൂകുന്നൂ. പച്ചിലച്ചാർത്തിനുൾലിലായോരോ പക്ഷികൾ കൊൾവൂ വിശ്രമം. ചൂടുകൊണ്ടു വരണ്ട വായുവി- ലാടിടുന്നു ലതാളികൾ - ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി- ന്നാരാമശ്രീതൻസൗഭാഗ്യം?....." കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ- രാട്ടിടയകുമാരകൻ, ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു പച്ചപ്പുൽത്തട്ടിലേകനായ്! മുൻപിലായിതാ, മോഹനാംഗിയാം വെമ്പലാർന്നൊരു ബാലിക! ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല- പ്പൊൽപ്പുതുമലര്മാലിക! ആനതാനനയായി നിന്നവ- ളാദരാൽ, മന്ദമോതിനാൾ:- "ബാല,മത്തുച്ഛസമ്മാനമാകും മാല- നീയിതു വാങ്ങുമോ?" വിസ്മയസ്തബ്ധനായതില്ലവൻ വിസ്തരിച്ചതില്ലൊന്നുമേ


Get Malayalam lyrics on you mobile. Download our free app